മഞ്ചക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടിയുമായി മുന്നോട്ട് പോകാമെന്ന് കോടതി
ഏറ്റുമുട്ടൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാർഗനിർദേശങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുത് കോടതി ഉത്തരവിട്ടിരുന്നു. റീപോസ്റ്റുമോർട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചായിരുന്നു വിധി.
Read Also : കസ്റ്റഡിയിലെടുക്കുമ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു; ദൃശ്യങ്ങൾ ട്വന്റിഫോറിന്
അതേസമയം, മഞ്ചിക്കണ്ടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ആരുടേത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശിനി ശോഭയാണെന്ന നിഗമനത്തിലാണ് സഹോദരനും സംഘവും തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിയാനാകാതായതോടെ ഇവർക്ക് ഇൻക്വസ്റ്റ് നടപടി സമയത്തെ ചിത്രം പൊലീസ് എത്തിച്ചു നൽകി. എന്നാൽ മരിച്ചത് ശോഭയല്ലെന്ന് ബന്ധുക്കൾ ഉറപ്പുവരുത്തി. കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ള രണ്ടുപേർ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here