കസ്റ്റഡിയിലെടുക്കുമ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു; ദൃശ്യങ്ങൾ ട്വന്റിഫോറിന്
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് താഹാ ഫസലിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് പരിശോധനയ്ക്കിടെ താഹാ ഫസൽ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പൊലീസും, താഹയുടെ ഉമ്മയും മുദ്രാവാക്യം വിളിക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് താഹയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് ഇത്.
തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ച താഹാ ഫസലിനെ പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
യുഎപിഎ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ് പൊലീസ് സൃഷ്ടിയെന്ന ആരോപണമവുമായി അറസ്റ്റിലായ യുവാക്കളുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കിട്ടിയെന്ന വാദം തെറ്റാണെന്നായിരുന്നു അലൻ ഷുഹൈബിന്റെ അമ്മ സബിത മഠത്തിലിന്റെ പ്രതികരണം. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കിൽ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്നും സബിത പറഞ്ഞു.
Read Also : യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; പൊലീസ് സൃഷ്ടിയെന്ന് യുവാക്കളുടെ ബന്ധുക്കള്‍
ചെഗുവേരയേയും ഫിദൽ കാസ്‌ട്രോയെയും വായിക്കുന്നതുപോലെ മാവോയെ വായിക്കാതെ എങ്ങനെയാണ് ചരിത്രം പഠിക്കുകയെന്നും ഇവർ ചോദിക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് അലന്റെ മാതൃസഹോദരി സജിതാ മഠത്തിൽ പറഞ്ഞു. പൊതുസമൂഹം ഒപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും സജിതാ മഠത്തിൽ പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here