മഹാരാഷ്ട്ര അധികാര തർക്കം: സർക്കാർ രൂപീകരണ നീക്കവുമായി ബിജെപി മുന്നോട്ട്

ശിവസേനയുമായി അധികാര തർക്കം തുടരുമ്പോഴും മഹാരാഷ്ട്ര സർക്കാർ രൂപീകരണ നീക്കങ്ങളുമായി ബിജെപി. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചേക്കും. പക്ഷെ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും ശിവസേന വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.
മഹാരാഷ്ട്ര രാഷ്ട്രപതി ഭരിക്കണ്ടെന്ന നിലപാടിലാണ് ബിജെപി. സഖ്യം ശിവസേനയുമായി മാത്രം മതിയെന്നാണ് ആർഎസ്എസ് നിർദേശം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിയുള്ള കരുനീക്കങ്ങളാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യമുന്നയിച്ചത്.
Read Also: മഹാരാഷ്ട്ര സർക്കാർ രൂപീകരണം : ബിജെപിയും ശിവസേനയും രണ്ട് വഴിക്കോ? ചർച്ചകൾ ഡൽഹിയിലേക്കും
നാളെ കാവൽ സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താൻ കഴിയുമെന്നാണ് ബിജെപി നേതാക്കളുടെ വിശ്വാസം. അതിനാൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ ഗവർണറെ കാണുന്നതായിരിക്കും. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നും സൂചനയുണ്ട്.
എന്നാൽ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പദം പങ്കുവക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവസേന നിലപാട്.
പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദം, ധനകാര്യ, നഗരവികസനം, റവന്യൂ, എന്നിങ്ങനെ സുപ്രധാന പദവികൾ ലഭിച്ചാൽ സഹകരിക്കുമെന്നാണ് സേനാ ക്യാമ്പിൽ നിന്നുള്ള വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here