അയോധ്യ ഭൂമി തർക്കക്കേസ് വിധി പ്രസ്താവം: ഉത്തർപ്രദേശിലെ സുരക്ഷ വിലയിരുത്തി സുപ്രിം കോടതി
അയോധ്യ വിധിക്ക് മുന്നോടിയായി ഉത്തർപ്രദേശിലെ സുരക്ഷ വിലയിരുത്തി സുപ്രിം കോടതി. യുപി ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തിയാണ് യോഗം ചേർന്നത്.
നവംബർ 17ന് വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസിന് അടുത്ത ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങൾ മാത്രമാണ് ഇനി സർവീസ് ബാക്കിയുള്ളത്. ഈ മൂന്ന് ദിവസങ്ങളിലൊന്നിൽ അയോധ്യ ഭൂമി തർക്കത്തിലെ ചരിത്രവിധിയുണ്ടാകും. അതിന് മുന്നോടിയായാണ് ഉന്നതതല യോഗം ചീഫ് ജസ്റ്റിസ് വിളിച്ചുകൂട്ടിയത്.
Read Also: അയോധ്യ ഭൂമി തർക്കക്കേസ് വിധി പ്രസ്താവം: സുരക്ഷാ പരിശോധന യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഇതുവരെ സ്വീകരിച്ച സുരക്ഷാനടപടികൾ ചർച്ച ചെയ്തു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ആർകെ തിവാരി അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ള നടപടികൾ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
സമൂഹ മാധ്യമങ്ങൾ മുഖേന വ്യാജവാർത്തകൾ പരക്കാതിരിക്കാൻ അയോധ്യയിൽ അടക്കം സംഘർഷ സാധ്യതയുള്ള മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അയോധ്യയിലും ലക്‌നൗവിലും ഹെലികോപ്റ്ററുകൾ വിന്യസിച്ചു.
അയോധ്യയിൽ മാത്രം പന്ത്രണ്ടായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റെയിൽവേയിലുൾപ്പടെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അവധി നൽകില്ല. സ്‌കൂളുകൾ താൽക്കാലിക ജയിലുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വിധിയുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here