വിധി അംഗീകരിക്കുന്നു; പക്ഷേ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള വിധി അംഗീകരിക്കുന്നുവെങ്കിലും തൃപ്തരല്ലെന്നും കേസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സുന്നി വഖബ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു.
തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.
ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജികൾ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹർജിക്കാർക്കും തർക്കഭൂമി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. നിലവിൽ 2.77 ഏക്കർ തർക്കഭൂമിയുടെ അവകാശം സർക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.
134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇതോടെ തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിനായിരുന്നു അവകാശവാദം. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here