ബുൾ ബുൾ ചുഴലിക്കാറ്റ്; ബംഗാളിൽ മരിച്ചവരുടെ എണ്ണം ഏഴായി
ബംഗ്ലാദേശിലേക്ക് കടന്നതോടെ ബുൾ ബുൾ ചുഴലിക്കാറ്റ് ദുർബലമാകുന്നു. തീവ്വത കുറഞ്ഞ് അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിൽ ബംഗാളിൽ മരിച്ചവരുടെ എണ്ണം 7 ആയി.
ബുൾ ബുൾ ചുഴലിക്കാറ്റ് ഇന്നലെ അർദ്ധ രാത്രിയോടെയാണ് പശ്ചിമ ബംഗാൾ തീരത്ത് 135 കി.മി വേഗത്തിൽ വീശിയത്. തീരപ്രദേശങ്ങളിലെ 7815 വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. 870 മരങ്ങൾ കടപുഴകി വീണു.
ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ആളുകൾ തിരിച്ച് വീടുകളിലേക്ക് മടങ്ങി തുടങ്ങി. കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തി. വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പശ്ചിമ ബംഗാളിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചുഴലികാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ നാളെ മുഖ്യമന്ത്രി മമതാ ബാനർജി ആകാശ നിരീക്ഷണം നടത്തും. ഒഡീഷയിലും ബുൾ ബുൾ കാര്യമായ നാശം വിതച്ചു. ബംഗ്ലാദേശിൽ മുൻ കരുതലിന്റ ഭാഗമായി രണ്ട് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here