ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശുചിമുറികള്‍ സജ്ജമായിട്ടില്ല
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ത്ഥാടകര്‍ക്കായുള്ള ശുചിമുറികള്‍ പൂര്‍ണമായും സജ്ജമായിട്ടില്ല. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചിമുറികളുടെ നടത്തിപ്പിന് കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് പ്രധാന പ്രശ്‌നം.
പമ്പയില്‍ കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ ടോയ്‌ലറ്റ് ക്ലോംപ്ലക്‌സ് വെള്ളം കയറി നശിച്ചിരുന്നു. ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചാണ് ഇതിനു പരിഹാരം കണ്ടെത്തിയത്. ശുചിമുറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലം 12 ാം തീയതിക്കുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍ പകരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രധാന ഇടത്താവളമായ നിലയ്ക്കലിലും ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല. അതേസമയം മാലിന്യനിര്‍മാര്‍ജനത്തിനായി 900 തൊഴിലാളികളെ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങിളില്‍ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Read More: ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഉണ്ടാവില്ല
ശബരിമല തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുക. നിലവിലെ സാഹചര്യത്തില്‍ 10,000 വാഹനം മാത്രമാണ് നിലയ്ക്കലില്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here