മരട് ഫ്‌ളാറ്റ് കേസ്; പ്രതി കെസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു
മരട് ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി കെസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഈ മാസം 18 ന് മുൻപ് മറുപടി നൽകാൻ കെസി ജോർജിന് കോടതി നിർദേശം നൽകി. തീരദേശ ചട്ടം ലംഘിച്ചു ഫ്‌ളാറ്റ് നിർമിച്ച ആൽഫാ വെഞ്ചേഴ്‌സിന്റെ ആർക്കിടെക്ടയിരുന്നു ജോർജ്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഫ്‌ളാറ്റിന്റെ രൂപരേഖ വരച്ചപ്പോൾ സമീപത്തെ ജലാശയത്തിന്റെ സാന്നിധ്യം ഇയാൾ മനപൂർവം മറച്ചുവെച്ചു എന്നും ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ പറയുന്നു.
നിർമാണം സാധ്യമല്ലാത്ത ചതുപ്പു നിലം ആണെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ആണ് ഇക്കാര്യം മറച്ചുവെച്ചതെന്നുമാണ് വാദം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം സെഷൻസ് കോടതി ആണ് മരട് കേസിൽ കെസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here