ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരുമോയെന്നതിൽ സുപ്രിം കോടതി വിധി നാളെ

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയത്തിൽ സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എൻവി രമണ, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബാക്കി അംഗങ്ങൾ.
Read Also: അയോധ്യ ഭൂമി തർക്കക്കേസ് വിധി പ്രസ്താവം: സുരക്ഷാ പരിശോധന യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്
ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൗരന്മാർ ആവശ്യപ്പെട്ടാൽ അത് നൽകാൻ സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസിനും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. 2010 ജൂലൈയിലായിരുന്നു വിധി. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും ‘പബ്ലിക് അതോറിറ്റി’യാണെന്നും വിധിയിൽ പറയുന്നു. സുപ്രിം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട ഹർജിയിലായിരുന്നു ഹൈക്കോടതി നിർദേശം.
വിരമിക്കുന്നതിന് മുന്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിധി പറയുന്ന സുപ്രധാന കേസുകളില്‍ ഒന്നാണിത്.
സുപ്രിം കോടതി സെക്രട്ടറി ജനറലാണ് ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. നീതി ന്യായ വ്യവസ്ഥിതിയുടെ പ്രവർത്തനത്തെ ഈ വിധി ബാധിക്കും എന്ന് സെക്രട്ടറി ജനറൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here