മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കും
മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കും. മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹമാണ് ബന്ധുക്കളെത്തി ഏറ്റുവാങ്ങുക.
മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം സംസ്‌കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ബന്ധുക്കൾ കേരളത്തിലേക്ക് തിരിച്ചത്. നാളെ തൃശൂർ മെഡിക്കൽ കോളജിൽ എത്തി മൃതദേഹം ഏറ്റുവാങ്ങും. മണിവാസകത്തെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ എത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കാർത്തിയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തൃശൂരിൽ തന്നെ സംസ്‌കരിക്കും.
നേരത്തേ മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും വിശദമായ അന്വേഷണം നടക്കുന്നത് വരെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here