ജന്മദിനാഘോഷത്തിനായി മുറിയെടുത്തു; മദ്യ ലഹരിയിൽ 21കാരൻ കാമുകിയെ അടിച്ചുകൊന്നു
ജന്മദിനാഘോഷത്തിനിടെ മദ്യലഹരിയിൽ 21കാരൻ കാമുകിയെ അടിച്ചു കൊന്നു. ഡൽഹിയിലാണ് സംഭവം. 33കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് 21കാരൻ അടിച്ചു കൊന്നത്. അലിപൂര്‍ സ്വദേശിയായ വിക്കി മാൻ എന്ന യുവാവിനെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനു ശേഷം പൊലീസ് പിടികൂടി.
വിക്കിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച വടക്കൻ ഡൽഹിയിലെ ഓയോ ഹോട്ടലിൽ 33കാരി മുറിയെടുത്തു. മദ്യപിക്കുന്നതിനിടെ എന്തോ നിസാര പ്രശ്നത്തെ ചൊല്ലി ഇരുവരും തർക്കത്തിലായി. തർക്കം മുറുകവേ കോപാകുലനായ വിക്കി യുവതിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ യുവതി ബോധരഹിതയായതോടെ ഭയന്നു പോയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
രാവിലെ 10 മണിയോടെ പ്രഭാതഭക്ഷണവുമായി എത്തിയ റൂം ബോയ് ഒരുപാട് തവണ വാതിലിൽ മുട്ടിയിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയാൾ വിവരം ഹോട്ടൽ മാനേജറെ അറിയിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് യുവതി കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തമൊലിപ്പിച്ച നിലയിൽ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയ ഹോട്ടൽ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നാണ് പൊലീസ് വിക്കിയെ തെരയാൻ തുടങ്ങിയത്.
തെരച്ചിലിനൊടുവിൽ ഇയാളെ പിടികൂടിയ തങ്ങളോട് വിക്കി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിൽ യുവതിയെ അറിയാതെ അടിച്ചതാണെന്നാണ് യുവാവ് മൊഴി നൽകിയത്. യുവതി ഒരു കാര്യവുമില്ലാതെ തന്നെ അടിച്ചുവെന്നും മദ്യക്കുപ്പി തൻ്റെ നേർക്ക് വലിച്ചെറിഞ്ഞുവെന്നും വിക്കി പറഞ്ഞു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും വിക്കി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസങ്ങൾക്കുള്ളിൽ അഞ്ചാറ് തവണ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ മൊഴി. അവർ ടിവിയിൽ ഉച്ചത്തിൽ പാട്ട് വെച്ചിരിക്കുകയായിരുന്നുവെന്നും സ്ഥിരം കസ്റ്റമർ ആയതു കൊണ്ട് തങ്ങൾ അത് കണക്കിലെടുത്തില്ലെന്നും അവർ പറഞ്ഞു. അർധരാത്രി വിക്കി പുറത്തു പോകുന്നത് കണ്ട തങ്ങൾ അയാളോട് എവിടെ പോകുന്നുവെന്ന് അന്വേഷിച്ചപ്പോൾ വീട്ടിൽ പോയിട്ട് തിരികെ വരാമെന്നും യുവതി മുറിയിലുണ്ടെന്നും പറഞ്ഞുവെന്ന് ഹോട്ടൽ അധികൃതർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here