ഐഐടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ചെന്നൈ ഐഐടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക.
അതേസമയം, വിഷയത്തിൽ ദേശീയ തലത്തിലും പ്രതിഷേധം രൂക്ഷമാവുകയാണ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എകെ വിശ്വനാഥൻ ഐഐടിയിൽ നേരിട്ടെത്തി ഡയറക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന വിവരം എകെ വിശ്വനാഥൻ അറിയിച്ചത്. അഡീഷണൽ കമ്മിഷണർ ഈശ്വരമൂർത്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ അഡീഷണൽ കമ്മീഷണറും സംഘത്തിലുണ്ട്.
അതേസമയം, തമിഴ്‌നാട്ടിൽ വിഷയത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. എസ്എഫ്‌ഐയും, യൂത്ത് കോൺഗ്രസും ഉൾപ്പെടെ നിരവധി സംഘടനകൾ ഐഐടിയിലേക്ക് മാർച്ച് നടത്തി.
സമൂഹമാധ്യമങ്ങളിലും വിഷയം സജീവ ചർച്ചയാണ്. ജസ്റ്റിസ് ഫോർ ഫാത്തിമാ ലത്തീഫ് എന്ന ഹാഷ് ടാഗോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം. ഫാത്തിമയുടെ ആത്മഹത്യയിൽ സംശയ നിഴലിലുള്ള അധ്യാപകൻ സുദർശൻ പത്മനാഭൻ ഒളിവിലാണെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വീട്ടുകാർ നാള ചെന്നൈയിലെത്തി തമിഴ്‌നാട് ഡിജിപിയെ കാണും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here