യുഎപിഎ കേസ്; അലന്റേയും താഹയുടേയും ജാമ്യാപേക്ഷ നിരസിക്കാൻ പൊലീസ് അപേക്ഷ നൽകും
യുഎപിഎ കേസിൽ സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ നിരസിക്കാൻ പൊലീസ് ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് ജില്ലാ സെഷൻസ് കേടതിയുടെ വിധിപ്പകർപ്പുൾപ്പെടെയുള്ള രേഖകളുമായിട്ടാണ് പൊലീസ് ഹൈക്കോടതിയെ സമീപിക്കുക. കൂടാതെ ഡിജിറ്റൽ രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കും.
കസ്റ്റഡിയിൽ കഴിയുന്ന അലൻ ശുഹൈബിനും, റിമാൻഡിൽ കഴിയുന്ന താഹ ഫസലിനും എതിരെ കൂടുതൽ തെളിവുകളുമായാണ് പൊലീസ് ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ സംഘം ഈ വിഷയത്തിൽ വിശദമായ നിയമോപദേശം തേടി. ഇരുവരും അർബൻ മാവേയിസ്റ്റുകളാണ് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉൾപ്പടെയുള്ള ആഭ്യന്തരവകുപ്പിന്റെ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
2016 ൽ തണ്ടർബോൾട്ട് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കുപ്പുദേവരാജന്റേയും, അജിതയുടെയും ശവസംസ്‌കാര ചടങ്ങിലും, അനുസ്മരണ പരിപാടികളിലും പങ്കെടുത്ത ഫോട്ടോയും പൊലീസ് കോടതിയിൽ ഹാജരാക്കും. ഇതിന് പുറമെ ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ, ഇവർ പങ്കെടുത്ത വിവിധ പരിപാടികളിലെ ഫോട്ടോ എന്നിവയും പൊലീസ് കോടതിയിൽ സമർപ്പിക്കും. കൂടാതെ ഇരുവരുടെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പ്രാഥമിക റിപ്പോർട്ടും പൊലീസ് കോടതിയിൽ ഹാജരാക്കും .
Read also: കോഴിക്കോട് യുഎപിഎ; അലൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here