ശ്രീലങ്കൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ഫലം ഞായറാഴ്ച പുറത്ത് വരും

ശ്രീലങ്കൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥി സജിത് പ്രേമദാസയും ശ്രീലങ്ക പീപ്പിൾ ഫ്രണ്ട് പാർട്ടി സ്ഥാനാർഥി ഗോതാബയ രാജപക്ഷെയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ ഈസ്റ്ററിൽ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകൾക്ക് കാരണമായ സുരക്ഷാവീഴ്ച്ചയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. ഫലം ഞായറാഴ്ച പുറത്ത് വരും.
പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥിയായി സജിത് പ്രേമദാസ മത്സരിക്കുന്‌പോൾ, മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോതാബയ രാജപക്ഷെയാണ് ശ്രീലങ്ക പീപ്പിൾ ഫ്രണ്ട് പാർട്ടിയുടെ സ്ഥാനാർഥി. ആകെ 35 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്.
അതേസമയം, നിലവിലെ പ്രസിഡന്റ് മൈത്രിപാല സിരിസേന മത്സരിക്കാത്തത് ശ്രദ്ധേയമാണ്. ഗോതബായയുടെ വിജയം ഉറപ്പാക്കാൻ മുൻ പ്രസിഡന്റ് കൂടിയായ മഹിന്ദ രാജപക്ഷെ ഉൾപ്പെടെയുള്ള രാജപക്ഷെ സഹോദരങ്ങളെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ച്ചയാണ് ഗോതബായ രാജപക്ഷെയുടെ പ്രധാന പ്രചാരണവിഷയം. എന്നാൽ, തമിഴ്, മുസ്‌ളിം ന്യൂനപക്ഷങ്ങൾ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ സജിത് പ്രേമദാസ. സെനറ്റിന്റെ അധികാരം തിരികെ സ്ഥാപിച്ചു പ്രവിശ്യകൾക്കു കൂടുതൽ ഭരണാധികാരം നൽകുമെന്നും പ്രേമദാസ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here