ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്.
ഐഎൻഎക്‌സ് മീഡിയക്കേസിൽ ചിദംബരം ജയിലിലായിട്ട് തൊണ്ണൂറ് ദിവസം കഴിഞ്ഞെന്ന് കപിൽ സിബൽ അറിയിച്ചു. നാളെയോ മറ്റന്നാളോ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം ചിദംബരത്തിന് ജാമ്യം നിഷേധിച്ച ഉത്തരവിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മറ്റൊരു ഉത്തരവിലെ വരികൾ ചിദംബരത്തിന്റെ കേസിൽ അതേപടി കോടതി പകർത്തിവച്ചത് വിവാദമായിരുന്നു.
ഇന്നാണ് എസ്എ ബോബ്‌ഡെ ഇന്ത്യൻ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അയോധ്യാ ചരിത്ര വിധിയുടെ തുടർചലനങ്ങളാണ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എസ്എ ബോബ്ഡെയെ കാത്തിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ബോബ്ഡെ, മറ്റ് ജഡ്ജിമാർക്കൊപ്പം വിധിയിൽ ഉറച്ചുനിന്നിരുന്നു. പുനഃപരിശോധനാ ഹർജികൾ എത്തുമ്പോൾ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട ചുമതല ചീഫ് ജസ്റ്റിസിനാണ്. വിശാല ബെഞ്ചിന്റെ രൂപീകരണവും ബോബ്ഡെയുടെ ഉത്തരവാദിത്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here