ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾ

മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. രാവിലെ 10 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു. സമരം തുടങ്ങിയാൽ മദ്രാസ് ഐഐടിയുടെ ചരിത്രത്തിൽ ആദ്യ സംഭവമാകും ഇത്.
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം മദ്രാസ് ഐഐടിയിലെ ആഭ്യന്തര സമിതി അന്വേഷിക്കണമെന്നതിനൊപ്പം മറ്റു ചില ആവശ്യങ്ങളും വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താ ബാർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഐഐടിയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തുള്ള ഏജൻസിയെ കൊണ്ട് സർവേ നടത്തുക , എല്ലാ ഡിപ്പാർട്‌മെന്റിലും വകുപ്പുതല പരാതി പരിഹാര സെൽ രൂപീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Read Also : മകളുടെ മരണത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പിതാവ് അബ്ദുൾ ലത്തീഫ്
ആവശ്യങ്ങൾ മിക്കതും നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇനിയൊരു ഫാത്തിമ ആവർത്തിക്കരുതെന്നാണ് വിദ്യാർഥി കൂട്ടായ്മയുടെ മുഖ്യ മുദ്രാവാക്യം. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പെട്ട ഐഐടിയിൽ ഇതാദ്യമാണ് വിദ്യാർഥി പ്രക്ഷോഭം . ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ സമര രംഗത്തിറങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here