യുഎപിഎ, മാവോയിസ്റ്റ് വേട്ട; നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി
യുഎപിഎ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിൽ മുൻ നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, മാവോയിസ്റ്റ് വേട്ടയിൽ ജുഡീഷ്യൽ അന്വേഷണം ഇല്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പിബി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായി എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
പൊലീസിന് പര്യാപ്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് അറസ്റ്റിലായ രണ്ടു യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. അതേസമയം UAPA സമിതിയുടെ പരിശോധനയുടേയും, ശുപാർശയുടേയും അടിസ്ഥാനത്തിലായിരിക്കും പ്രോസിക്യൂഷൻ അനുമതിയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചകണ്ടിയിൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന മുൻ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. സ്വയം രക്ഷാർത്ഥമാണ് പൊലീസ് തിരികെ വെടിവെച്ചത്. പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ച് വരുകയാണ്. വെടിവെയ്പ്പിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടന്ന് വരുന്നുവെന്നും ജുഡീഷ്യൽ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here