കോഴിക്കോട് യുഎപിഎ കേസ്: നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്ന് കോടിയേരി
കോഴിക്കോട് യുഎപിഎ കേസിൽ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് നടപടി സർക്കാർ തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. പാർട്ടിയ്ക്കുള്ളിൽ മാവോയിസ്റ്റ് അനുഭാവികളുണ്ടോ എന്ന് പരിശോധിക്കും. ആയുധമേന്തിയവരാണെങ്കിലും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയെന്നത് പാർട്ടി നയമല്ലെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
യുഎപിഎ പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും മാവോയിസ്റ്റ് വഴി തെറ്റെന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ. യുഎപിഎ കരിനിയമമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് തട്ടിലാണെന്ന ചിത്രീകരണം അസംബന്ധമാണെന്നും നേതാവ് പറയുന്നു.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍
കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടി നിയമപരമായ പരിശോധനയിലൂടെ സർക്കാർ തിരുത്തും. നേരത്തെ ചിലർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിച്ച് തിരുത്തിയ അനുഭവം മറക്കരുതെന്നും കോടിയേരി ഓർമിപ്പിച്ചു.
തീവ്രവാദികൾ ഉൾപ്പെടെയുള്ള ആശയവ്യതിയാനക്കാർ സിപിഐഎം ഉൾപ്പെടെയുള്ള കക്ഷികളിൽ ചേക്കേറിയിട്ടുണ്ടോ എന്ന പരിശോധന അതത് പാർട്ടികൾ നടത്തണമെന്നും മാവോയിസ്റ്റുകളെ വർഗശത്രുക്കളായി പാർട്ടി വിലയിരുത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ ഇടത് ഭരണം അട്ടിമറിക്കാൻ കോർപറേറ്റുകളുടേയും സാമ്രാജ്യത്വ ശക്തികളുടേയും സാർവദേശിയ മതതീവ്രവാദസംഘടനകളുടേയും പിന്തുണ മാവോവാദികൾക്ക് കിട്ടുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
pinarayi vijayan, kodiyeri balakrishnan, uapa case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here