പ്ലാസ്റ്റിക്ക് നിരോധന സമയപരിധി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ
പ്ലാസ്റ്റിക്ക് നിരോധന സമയപരിധി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ. ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് കോഴിക്കോട് പറഞ്ഞു.
എണ്ണ, കുടിവെള്ള, ഡിറ്റർജൻ്റ് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.
ദിവസങ്ങൾക്കു മുൻപാണ് സംസ്ഥാനത്ത് ഒത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ക്യാരി ബാഗുകൾ, പാത്രങ്ങൾ, സ്പൂൺ, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് നിരോധിക്കുക. ജനുവരി ഒന്ന് മുതൽ നിരോധനം നിലവിൽ വരും.
ഉപയോഗത്തിന് പുറമെ വിപണനം, ഉത്പാദനം എന്നിവയ്ക്കും നിരോധനമേർപ്പെടുത്തും. നിരോധനം ലംഘിച്ചാൽ പിഴ ശിക്ഷയുണ്ടാകും. ആദ്യഘട്ട പിഴ 10,000 രൂപയായിരിക്കും. നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവ് ശിക്ഷയും വരെ ലഭിക്കും. എന്നാൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മിൽമ, ബിവറേജസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് ചില ഇളവുകൾ നൽകാനും സർക്കാർ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ കൊണ്ടുവരാനുള്ള ചുമതല. നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here