അൽബേനിയയിൽ ശക്തമായ ഭൂചലനം; ആറ് പേർ മരിച്ചു
അൽബേനിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനനഗരിയായ തിരാനയിലും പരിസരപ്രദേശങ്ങളിലുമാണ് ശക്തമായ ഭൂചലനമുണ്ടായത്. കെട്ടിടം തകർന്ന് നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പ്രാദേശിക സമയം ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് റിക്ടർസ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തിരാനയിൽ നിന്ന് 30 കിലോ മീറ്റർ അകലെയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന വിവരം.
തിരാനയിലും ജനവാസം കൂടുതലുള്ള പരിസരപ്രദേശങ്ങളിലുമാണ് കൂടുതലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നു. തിരാനയിലെ തുമെയ്ൻ ഗ്രാമത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് യുവതികളുടെ മൃതദേഹം കണ്ടെടുത്തതായി പ്രതിരോധമന്ത്രാലയവക്താവ് അൽബന വ്യക്തമാക്കി. കുർബിൻ നഗരത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു യുവാവും മരിച്ചതായി റിപ്പോർട്ടുകളുണ്ട്.
പടിഞ്ഞാറൻ നഗരമായ ഡ്യൂറസിലാണ് മറ്റു മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ ഏകദേശം 150ഓളം പേരെ തിരാനയിലെയും ഡ്യൂറസിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തിനിടെ അൽബേനിയയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന വിവരം.
albania earth quake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here