അഭിജിത്ത് മരിച്ചത് ട്രെയിൻ തട്ടി; വെമ്പായത്തെ 16കാരന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്

തിരുവനന്തപുരം വെമ്പായം സ്വദേശിയായ പതിനാറുകാരന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. അഭിജിത്ത് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നായിരുന്നു കുടുംബത്തിൻറെ ആരോപണം. മാർച്ച് 3നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം അഭിജിത്ത് ട്രെയിൻ തട്ടി മരിച്ചത്.
സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ കാണാതാവുകയായിരുന്നു. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും കുടുംബത്തിന് വിവരം ലഭിച്ചു. മിസ്സിംഗ് കേസെടുത്ത വട്ടപ്പാറ പൊലീസോ തീവണ്ടി തട്ടി മരിച്ച കേസെടുത്ത പേട്ട പൊലീസോ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ മരണം നേരത്തെ അറിഞ്ഞിട്ടും സുഹൃത്തുക്കള്‍ മറച്ചുവച്ചെന്നും പരാതിയുണ്ട്.
മലയാളി അല്ലെന്ന് കരുതി സ്വന്തം നിലയില്‍ സംസ്‌കരിച്ചെന്ന് പേട്ട പൊലീസ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Story Highlights : 16-year-old from Vembayam dies in train accident, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here