ബെന്യാമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകുമെന്ന് ഇസ്രയേൽ അറ്റോർണി ജനറൽ
അഴിമതിക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് തൽസ്ഥാനത്ത് തുടരാനാകുമെന്ന് അറ്റോർണി ജനറൽ. അഴിമതിക്കുറ്റം ചുമത്തപ്പെട്ടാൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ഇസ്രയേലി നിയമം അനുശാസിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ അവിചായ് മാൻഡൽബ്ലിറ്റ് വ്യക്തമാക്കി.
കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ മൂന്ന് കുറ്റങ്ങളാണ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കുറ്റാരോപിതനായതുകൊണ്ട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഇസ്രായേലി നിയമം അനുശാസിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ അവിചായ് മെൻഡൽബ്ലിറ്റ് പറഞ്ഞു.
Read Also: ബെന്യാമിൻ നെതന്യാഹുവിന് അഴിമതി കേസിൽ വിചാരണ
ഇസ്രയേൽ നിയമമനുസരിച്ച് മന്ത്രിമാർ കുറ്റം ചുമത്തപ്പെട്ടാൽ രാജിവെക്കണം. എന്നാൽ പ്രധാനമന്ത്രിയുടെ കാര്യത്തിൽ കുറ്റം ചുമത്തപ്പെട്ടാലും ശിക്ഷിക്കപ്പെടാത്തിടത്തോളം രാജിവെയ്‌ക്കേണ്ടതില്ല. അതേസമയം ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികൾ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ ഇസ്രയേലിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സെപ്റ്റംബറിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിന് ശേഷം ഇസ്രായേലിൽ ഇതുവരെയും സർക്കാരുണ്ടാക്കാൻ ഒരു പാർട്ടിക്കും സാധിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ സർക്കാർ രൂപീകരണത്തിന് അവസരം ലഭിച്ച പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സിനും 28 ദിവസത്തെ സമയപരിധിക്കുള്ളിൽ സർക്കാരുണ്ടാക്കാൻ സാധിച്ചില്ല. നേരത്തെ സർക്കാരുണ്ടാക്കുന്നതിൽ ബെന്യാമിൻ നെതന്യാഹുവും പരാജയപ്പെട്ടിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായിട്ടാണ് നെതന്യാഹു ഇപ്പോൾ തുടരുന്നത്.
സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 32 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 60 സീറ്റാണ്.
benjamin nethanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here