സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതിപ്പെട്ടു; യുവാവിനെ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പരാതി നല്‍കിയ യുവാവിനെ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. മർദ്ദിച്ചത് ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള ഡിവൈഎഫ്ഐഐ പ്രവർത്തകരെന്ന് മർദ്ദനത്തിനിരയായ വൈത്തിരി സ്വദേശി ജോണ്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് വൈത്തിരിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയ ഭര്‍ത്താവ് ജോണിനാണ് മർദ്ദനമേറ്റത്. ജോണ്‍ ജോലി ചെയ്യുന്ന ബസ്സ് തടഞ്ഞു നിർത്തി ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് പരാതി. അച്ഛനെതിരെ പരാതി നൽകിയില്ലേ എന്ന് മർദ്ദിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ മകൻ പറഞ്ഞതായും ജോണ്‍ പറയുന്നു.
യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതി നൽകിയ ഭര്‍ത്താവിന് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരുക്കേറ്റ ഇയാള്‍ വൈത്തിരി താലുക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈത്തിരി പഞ്ചായത്ത് അംഗമായ എൽസി ജോർജിനെ അസഭ്യം പറഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നും ആരോപണമുണ്ട്.
അതേ സമയം, ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് വൈത്തിരി ഏരിയ സെക്രട്ടറി പൊതുയോഗത്തിൽ ഭീഷണമുഴക്കിയതിനു പിന്നാലെയാണ് ജോണ്‍ മർദ്ദനത്തിനിരയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here