യുഎപിഎ കേസ്; താഹയുടെ കൈയക്ഷരം അന്വേഷണസംഘം രേഖപ്പെടുത്തി
കോഴിക്കോട് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹയുടെ കൈയക്ഷരം അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. ജില്ലാ സെഷന്‍സ് കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം താഹയെ കണ്ടത്.
കൂടാതെ ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പൊലീസ് താഹയെ ചോദ്യംചെയ്തു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച കാലത്ത് ഏതാനും മണിക്കൂറുകള്‍ മാത്രമേ താഹയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നുള്ളൂ. ബാക്കി സമയം താഹ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സൗത്ത് എസി എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്. രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്നും ലഭിച്ച ബാനറുകളിലേയും പ്രതികളില്‍ നിന്നും കണ്ടെടുത്ത രേഖകളിലേയും കൈയക്ഷരവും സാമമ്യമുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവ താഹയുടെ കൈയക്ഷരമാണോ എന്നാണ് പരിശോധിക്കുന്നത്. രേഖപ്പെടുത്തിയ കൈയക്ഷരം റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയക്കും. രേഖകള്‍ എന്തിന് സൂക്ഷിച്ചു എന്നതില്‍ പൊലീസ് താഹയില്‍ നിന്ന് കൃതമായ വിവരങ്ങള്‍ ശേഖരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here