തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരുക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. എസ്എഫ്‌ഐ പ്രവർത്തകർ കോളജിൽ നിന്ന് പുറത്തേക്കും കെഎസ്‌യു പ്രവർത്തകർ പുറത്തു നിന്ന് അകത്തേക്കും കല്ലുകൾ വലിച്ചെറിഞ്ഞതായി ആരോപണമുണ്ട്.
അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. കല്ലുകൊണ്ട് ഏറുകിട്ടിയതായി അഭിജിത്ത് പറഞ്ഞു. ക്രൂരമർദ്ദനമാണ് ഏറ്റതെന്നും അഭിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമായി മാറിയെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മർദിച്ചവർക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മർദിച്ചവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here