യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരേയും വധശ്രമത്തിന് കേസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. വനിതാ പ്രവർത്തകർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ്. ഭഗത് എന്ന എസ്എഫ്‌ഐ പ്രവർത്തകനെ കോളജിനുള്ളിൽ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി.
യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ ഭഗത് എന്ന എസ്എഫ്‌ഐ പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കോളജിനുള്ളിൽ വച്ച് കെഎസ്‌യു പ്രവർത്തകർ കൊല്ലാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ ഉൾപ്പടെ എട്ട് കെഎസ്‌യു
പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കോളജിന് മുന്നിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അമൽ മുഹമ്മദ്, ശംഭു, അജ്മൽ, സുനിൽ, വിഘ്‌നേഷ് എന്നീ എസ്എഫ്‌ഐ പ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗവൺമെന്റ് കോളജ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിലാണ് 5 പേരേയും പൊലീസ് പിടികൂടിയത്. ഡിസിപി ആർ. ആദിത്യയുടെ നേതൃത്വത്തിലായിരുന്നു ഹോസ്റ്റലിലെ പരിശോധന. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെയും ചുമത്തിയിരിക്കുന്നത്. എന്നാൽ ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിയായ മഹേഷിനെ ഇതുവരെയും പിടികൂടിയിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Story highlights- KSU, SFI, University college trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here