‘ആദ്യം കണ്ണിൽപ്പെട്ടത് പകുതി കത്തിയെരിഞ്ഞ കൈ; മരവിച്ചു പോയി’; തെലങ്കാന കൂട്ടബലാത്സംഗ കേസിൽ വെളിപ്പെടുത്തൽ

തെലങ്കാന കൂട്ടബലാത്സംഗ കേസിൽ നിർണായകമായത് നരസിംഹ എന്ന കർഷകന്റെ ഇടപെടൽ ആയിരുന്നു. കത്തിയെരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നതും സംഭവം പൊലീസിൽ അറിയിച്ചതും നരസിംഹയായിരുന്നു. അതേപ്പറ്റി നരസിംഹക്ക് പറയാനുണ്ട്.
ബംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലം കടന്ന് തന്റെ ഫാമിലേക്ക് പോകുന്നതിനിടെയാണ് അസാധാരണമായി കത്തിയെരിയുന്ന നിലയിൽ എന്തോ ഒന്ന് നരസിംഹയുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് തീയിടുന്നത് പതിവായതിനാൽ നരസിംഹ അടുത്തേക്ക് പോയി നോക്കാൻ മെനക്കെട്ടില്ല. കൃഷിയിടത്തെ ജോലികൾ പൂർത്തിയാക്കി തിരിച്ചുവന്നപ്പോഴും തീ അണഞ്ഞിരുന്നില്ല. തുടർന്ന് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പകുതി കത്തിയെരിഞ്ഞ ഒരു കൈയായിരുന്നു നരസിംഹയുടെ കണ്ണിൽപ്പെട്ടത്. കണ്ണിൽ ഇരുട്ട് കയറി ആകെ മരവിച്ചുപോയി. തുടർന്ന് സുഹൃത്ത് സത്യയേയും കൂട്ടി പൊലീസ് സ്റ്റേഷനിൽ പോയി വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി 9 മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങുകയും ചെയ്തു.
പൊലീസ് വേണ്ട ഇടപെടൽ നടത്തിയില്ലെന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിരിക്കുന്നത്.
Story highlights- telengana rape case, gang rape, veterinary doctor, Four accuses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here