‘ബുംറ വെറും ശിശു’; താൻ കളിക്കുന്ന സമയത്തായിരുന്നെങ്കിൽ കാണാമായിരുന്നുവെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ അത്ര മികച്ച ബൗളറല്ലെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. ബുംറ വെറും കുട്ടിയാണെന്നും മികച്ച ഒട്ടേറെ പേസർമാരെ നേരിട്ടിട്ടുള്ള തനിക്ക് ബുംറ ഒരു വെല്ലുവിളി ആവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ താൻ കളിച്ചിരുന്നുവെങ്കിൽ ബുംറയെ തനിക്ക് നിഷ്പ്രയാസം നേരിടാൻ സാധിക്കുമായിരുന്നു എന്നും റസാഖ് കൂട്ടിച്ചേർത്തു.
“ഗ്ലെൻ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ മഹാൻമാരായ ബോളർമാരെ നേരിട്ടിട്ടുള്ളവനാണ് ഞാൻ. ആ എന്നെ സംബന്ധിച്ച് ബുമ്ര വെറും ശിശുവാണ്. ബുമ്രയുടെ പന്തുകൾ അനായാസം അടിച്ചകറ്റാനും അദ്ദേഹത്തിനു മേൽ ആധിപത്യം സ്ഥാപിക്കാനും എനിക്കു നിഷ്പ്രയാസം കഴിയുമായിരുന്നു. എനിക്കെതിരെ പന്തെറിയുമ്പോൾ തീർച്ചയായും സമ്മർദ്ദം ബുമ്രയ്ക്കു തന്നെയായിരിക്കും”- റസാഖ് പറഞ്ഞു.
നേരത്തെ ഹർദ്ദിക് പാണ്ഡ്യ മികച്ച താരമാണെന്നും അദ്ദേഹത്തെ തന്നെ ഏല്പിച്ചാൽ ലോകോത്തര താരമായി തിരിച്ചേല്പിക്കാമെന്നും റസാഖ് പറഞ്ഞിരുന്നു. തനിക്ക് രണ്ടാഴ്ച നൽകിയാൽ മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പരിക്കിനെത്തുടർന്ന് ഇന്ത്യൻ ടീമിനു പുറത്തായിരുന്ന ബുംറ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here