എസ്‌ഐയുടെ ആത്മഹത്യ: അനിൽ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഭാര്യ

ഇടുക്കി വാഴവരയിൽ ആത്മഹത്യ ചെയ്ത എസ്‌ഐ അനിൽകുമാർ സഹപ്രവർത്തകരിൽ നിന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഭാര്യ. അനിലിനെതിരെ ചിലർ വ്യാജവാർത്തകളും പരാതികളും കൊടുത്തിരുന്നതായി തൃശൂർ അക്കാദമിയിലെ തന്നെ പൊലീസുകാരിയായ ഭാര്യ പ്രിയ പറഞ്ഞു.
നിരന്തരമായി മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിനും അനിലിന് ഹാജരാകേണ്ടി വന്നിരുന്നു. അനിലിനെ ഇക്കാര്യം മാനസികമായി വളരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത് കുടുംബ ജീവിതത്തെയും ബാധിച്ചു. കാന്റീനിൽ തൊഴിലാളികൾ കുറവായിരുന്നെന്നും ഭർത്താവ് പറഞ്ഞിരുന്നു.കാന്റീൻ നടത്തിപ്പിന്റെ ചുമതല അനിൽ കുമാറിനായിരുന്നു. അവിടത്തെ ക്രമക്കേടുകളും മാനസിക സമ്മർദത്തിന് കാരണമായെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
നേരത്തെ അനിലിന് പലപ്പോഴും അവധിപോലും നിഷേധിച്ചിരുന്നതായി സഹോദരനും ആരോപിച്ചിരുന്നു. വിശദമായ അന്വേഷണത്തിനായി ഡിജിപിയെ സമീപിക്കും.
തൃശൂർ പൊലീസ് അക്കാദമിയിലെ എസ്‌ഐ ആയിരുന്ന സികെ അനിൽകുമാറിനെ ഇന്നലെ ഉച്ചക്കാണ് വാഴവരയിലെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ അക്കാദമിയിലെ നാല് പോലീസുകാർക്ക് എതിരെ കടുത്ത ആരോപണങ്ങൾ ഉണ്ടായിരുന്നു.
എഎസ്‌ഐ രാധാകൃഷ്ണൻ, സിവിൽ പൊലീസുകാരായ സുരേഷ്, നസീർ, അനിൽ എന്നിവർ നിരന്തരം ദ്രോഹിച്ചിരുന്നു. രാധാകൃഷ്ണന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്നും ആത്മഹത്യാകുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here