വഞ്ചിയൂർ കോടതി കേസ്; കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേറ്റ് ദീപ മോഹൻ
വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരായ കേസ് മജിസ്ട്രേറ്റ് ദീപ മോഹൻ പിൻവലിച്ചു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേറ്റ് വഞ്ചിയൂർ പൊലീസിനെ അറിയിച്ചു. മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചതിന് ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കേസ് പിൻവലിച്ചത്.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹൻ കേസ് പിൻവലിക്കുകയാണെന്ന് അറിയിച്ചതോടെ വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ്- അഭിഭാഷക തർക്കങ്ങൾക്ക് പൂർണ വിരാമമാവുകയാണ്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മജിസ്ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ബാർ അസോസിയേഷൻ പിൻവലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസും പിൻവലിച്ചത്.
വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത മജിസ്ട്രേറ്റിന്റെ നടപടി അഭിഭാഷകർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ചേംബറിൽ കൈയേറ്റശ്രമവും തർക്കവും പൊലീസ് കേസാവുകയായിരുന്നു. അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് മജിസ്ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്. തടഞ്ഞുവെച്ചതിന് മാപ്പ് പറയുകയും ചെയ്തു. ബഹിഷ്‌കരണം അവസാനിപ്പിച്ചെങ്കിലും തുടർന്നിരുന്ന അനിശ്ചിതത്വമാണ് കേസ് പിൻവലിച്ചതിലൂടെ ഇല്ലാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here