പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ഡൽഹിയിൽ ബസ് കത്തിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വൻപ്രതിഷേധം. ഡൽഹിയിൽ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലക്ക് സമീപമാണ് ശക്തമായ പ്രതിഷേധം ഇന്ന് നടന്നത്.
നാല് ബസുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഫയർഫോഴ്‌സിന്റെ വാഹനങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു. രണ്ട് അഗ്‌നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ആളുകളെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. സുഖ്‌ദേവ് വിഹാർ, ഫ്രണ്ട്‌സ് കോളനി എന്നിവിടങ്ങളിലാണ് പ്രതിഷേധം അതിരുകടന്നത്. ആംആദ്മി പാർട്ടി എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Also: പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
അതേസമയം വിദ്യാർത്ഥികൾ പറയുന്നത് ബസുകൾ കത്തിച്ചത് തങ്ങളല്ലെന്നാണ്. പ്രതിഷേധം അക്രമാസക്തമായതിന് കാരണം പുറത്ത് നിന്ന് എത്തിയവരാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ഇന്നലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല അടച്ചിരുന്നു. ജനുവരി അഞ്ചുവരെയാണ് അടച്ചത്. സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാർജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാർത്ഥിതകൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അടച്ചിടാൻ തീരുമാനമെടുത്തത്.
citizenship amendment law, delhi protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here