ഹര്‍ത്താല്‍; ക്രമസമാധാനം ഉറപ്പാക്കുമെന്ന് പൊലീസ്

ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേരള പൊലീസ്. അനിഷ്ട്സംഭവങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ഡിജിപിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല.
റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ പൊലീസ് സംഘത്തെ നിയോഗിക്കും. 2019 ജനുവരി ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസത്തെ നോട്ടീസ് ആവശ്യമാണ്. ഈ നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിധേയമല്ല. ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും സഞ്ചരിക്കുന്നതിന് പൊലീസ് സുരക്ഷ ഉറപ്പ് വരുത്തും.
പൊതു/സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി നിര്‍േദശപ്രകാരവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും സിവില്‍ കേസ് എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ സാന്നിധ്യം ഉറപ്പാക്കും. പൊലീസ് കണ്‍ട്രോള്‍ റൂമുകളോട് ചേര്‍ന്ന് അഗ്നിരക്ഷാസേന, സ്‌ട്രൈക്കിംഗ് സംഘങ്ങളെ ഒരുക്കി നിര്‍ത്തും. ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ പൊലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും സേവനം
ഉറപ്പാക്കും.
സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ല. അനുമതി ഇല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമരാനുകൂലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മേലുദ്യോഗസ്ഥരുടെ അറിയിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദേ്യാഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട്സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതും കേരള പൊലീസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
story highlights- harthal, kerala, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here