അസമിൽ പ്രതിഷേധം കനക്കുന്നു; എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിൽ ഗണ്യമായ കുറവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ അസമിൽ എണ്ണ, പ്രകൃതി വാതക ഉത്പാദനം കുറയുന്നു. റീഫിൽ ചെയ്ത സിലണ്ടറുകളും ടാങ്കറുകളും കെട്ടിക്കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്ന സ്ഥിതിയാണ് അസമിൽ നിലനിൽക്കുന്നത്.
പൊതുമേഖലാ ഇന്ധന ഉത്പാദന സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനും അസമിൽ വാതക ഉത്പാദനം പൂർണമായി നിർത്തി. അസമിലെ 400 ഓളം വരുന്ന എണ്ണ, വാതക ഉത്പാദന കിണറുകളിൽ 50 ഓളം കിണറുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
പൗരത്വ ബില്ലിനെ തുടർന്ന് അസമിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, എണ്ണ ഉത്പാദന -വിതരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, എണ്ണ ഉത്പാദന -വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരികയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here