പ്രളയം കവർന്നെടുത്ത മകന്റെ പേരിലുള്ള സഹായധനത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒരമ്മ; നിർധന കുടുംബം ആത്മഹത്യയുടെ വക്കിൽ

പ്രളയം കവർന്നെടുത്ത മകന്റെ പേരിലുള്ള സഹായധനത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒരമ്മ. കുഴിപ്പിള്ളി സ്വദേശി ഗീതക്കാണ് ഈ ദുരവസ്ഥ. മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ ഇവരെ ഓഫീസുകൾ കയറ്റിയിറക്കുകയാണ്. ഇതിനിടെ അപൂർവ രോഗമുള്ള മകന്റെ ചികിത്സക്കായെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാൽ ഇവർ താമസിക്കുന്ന വീടും സ്ഥലവും ജപ്തി ചെയ്യാനും ഉത്തരവായി.
കഴിഞ്ഞ പ്രളയത്തിലാണ് വിധി ഗീതയിൽ നിന്നും മക്കളിൽ ഒരാളായ ആഷിഖിനെ തട്ടിയെടുത്തത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പ്രളയജലം തകർത്ത വീട്ടിലെത്തിയതിന്റെ മൂന്നാം ദിവസം ആഷിഖ് ന്യുമോണിയ പിടിപെട്ട് മരിക്കുകയായിരുന്നു. പിന്നാലെ തുടങ്ങിയതാണ് പ്രളയസഹായം തേടി ഭിന്നശേഷിക്കാരനായ മൂത്ത മകനെയും ചുമന്ന് സർക്കാർ ഓഫീസുകൾതോറുമുള്ള ഗീതയുടെ യാത്ര.
Read Also : സര്‍ക്കാര്‍ധനസഹായപദ്ധതികള്‍ പുസ്തകത്തിന്റെ പുതിയ പതിപ്പ് വിതരണം ആരംഭിച്ചു
തലവളരുന്ന അപൂർവ്വ രോഗമാണ് ഗീതയുടെ മകന്. നിരങ്ങി മാത്രം നീങ്ങുന്ന മകനുമായി ഗീത കാണാത്ത ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ല. സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയാണ് ഗീതയ്ക്ക് നേരിടേണ്ടി വന്നത്. ക്യാമ്പിൽ കിടന്ന് മരിച്ചവർക്കേ സഹായമുള്ളൂവെന്ന് വില്ലേജ് ഓഫീസറും മതിയായ രേഖകളില്ലെന്ന് തഹസിൽദാറും കൈമലർത്തി. കളക്ടറേറ്റിലും അദാലത്തിലും കയറിയിറങ്ങിയപ്പോൾ കിട്ടിയത് 20000 രൂപ.
ഇതിനിടെ പ്രളയത്തിൽ തകർന്ന വീട് ജപ്തി ഭീഷണിയിലാണ്. മകന്റെ ചികിത്സക്കെടുത്ത വായ്പ പലിശയും കൂട്ടുപലിശയും ചേർത്ത് അഞ്ച് ലക്ഷമായി. ജോലിയോ സഹായിക്കാൻ ആളോ ഗീതയ്ക്കില്ല. ഫലത്തിൽ കുടുംബം ആത്മഹത്യയുടെ വക്കിലാണ്.
Story Highlights- Help, Flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here