മറയൂരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തി

ഇടുക്കി മറയൂരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തി. മറയൂർ റേഞ്ച് പയസ് നഗർ സ്റ്റേഷൻ പരിധിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മറയൂർ ചന്ദന കാടുകളിലെ സംരക്ഷണ വേലി മറികടന്നാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് ചന്ദന മരങ്ങളാണ് വെട്ടി കടത്തിയത്. 80 മുതൽ 65 സെന്റീമീറ്റർ വരെ വ്യാസമുള്ള ഭീമൻ ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടു. മോഷണം നടന്ന സ്ഥലത്ത് നിന്ന് കഷ്ടിച്ച് നൂറ് മീറ്റർ അകലെയായി വാച്ചർ ഷെഡുകളുണ്ടായിരുന്നു. ഇവിടെ 24 മണിക്കൂറും വാച്ചർമാരുടേയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടേയും നിരീക്ഷണമുള്ളതാണ്. ശനിയാഴ്ചയാണ് മരങ്ങൾ മോഷ്ടപ്പെട്ട വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നത്.
സമീപത്ത് നിന്ന് മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ 16 കിലോ ചന്ദനം കണ്ടെത്തിയെങ്കിലും അന്വേഷണത്തിന് പുരോഗതി ഉണ്ടായില്ല. കാന്തല്ലൂർ റേഞ്ച് ഓഫീസർ സന്ദീപിന്റെ നേതൃത്വലുള്ള സംഘമാണ് പരിശോധന നടത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതപെടുത്തിയിട്ടുള്ളതായി വനപാലകർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here