നടിയെ ആക്രമിച്ച കേസ്; തെളിവായ ദൃശ്യങ്ങൾ ദിലീപടക്കുള്ള പ്രതികളെ കാണിച്ചു

നടിയെ ആക്രമിച്ച കേസിലെ തെളിവായ ദൃശ്യങ്ങൾ ദിലീപടക്കുള്ള പ്രതികളെ കാണിച്ചു. വിചാരണക്കോടതിയിലെ അടച്ചിട്ട മുറിയിൽ കർശന സുരക്ഷയിലാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകിയത്. മറ്റ് പ്രതികൾക്കൊപ്പമല്ലാതെ ഒറ്റയ്‌ക്കെത്തിയാണ് ദിലീപ് ദൃശ്യങ്ങൾ കണ്ടത്.
ദിലീപടക്കം ആറ് പ്രതികൾക്കാണ് കേസിലെ തെളിവായ ദൃശ്യങ്ങൾ കാണാൻ അനുമതി ലഭിച്ചിരുന്നത്. ദിലീപിന് പുറമെ പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജേഷ്, സനൽകുമാർ എന്നിവരാണ് കോടതി അനുമതിയോടെ ദൃശ്യങ്ങൾ കണ്ടത്.
Read Also : നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല
സുപ്രിംകോടതി ഉത്തരവ് പ്രകാരം ദിലീപ് ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധനെ നിയോഗിച്ചിരുന്നു. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും മാത്രമാണ് അടച്ചിട്ട കോടതി മുറിയിൽ പ്രവേശിച്ചത്. ദേഹ പരിശോധനയ്ക്ക് ശേഷമാണ് എല്ലാവർക്കും പ്രവേശനം അനുവദിച്ചത്. മറ്റ് പ്രതികൾക്കൊപ്പം ദൃശ്യങ്ങൾ കാണാൻ ദിലീപ് എത്തിയില്ല. പകരം പ്രത്യേക അനുമതി തേടിയ ദിലീപ് വൈകിട്ട് അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടു.
തെളിവിന്റെ അസ്സൽ പകർപ്പിലെ സുപ്രിംകോടതി നിർദേശിച്ച ഭാഗം മാത്രമാണ് പ്രതികളെ കാണിച്ചത്. ദൃശ്യങ്ങൾ ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ പരിശോധിക്കണമെന്ന ആവശ്യം ദിലീപ് ഉന്നയിച്ചേക്കും. കേസിലെ പ്രാഥമിക വിചാരണ നാളെ ആരംഭിക്കും.
Story Highlights- Kochi Actress Attack Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here