‘ഒരു വ്യക്തിക്കെങ്കിലും ബുദ്ധിമുട്ടായാൽ പൗരത്വ നിയമം നടപ്പാക്കില്ല’; കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഹേമന്ദ് സോറൻ
സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാനത്ത് ഒരാളെങ്കിലും അത് മൂലം നാടു വിടേണ്ടി വരികയാണെങ്കിൽ നിയമഭേദഗതി നടപ്പാക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പുരത്വഭേദഗതി നടപ്പാക്കില്ലെന്നു പറയാൻ സർക്കാരിന് അവകാശമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു സോറന്റെ പ്രസ്താവന.
“സംസ്ഥാനത്തെ ഒരു വ്യക്തിക്കെങ്കിലും പൗരത്വ നിയമം കാരണം നാടുവിടേണ്ടി വരികയാണെങ്കിൽ ആ നിയമം ജാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിയമത്തിന്റെ പേരിൽ ഒരു ജാർഖണ്ഡുകാരനു പോലും ഇവിടം വിട്ട് പോകേണ്ടി വരില്ല. നിയമത്തെപ്പറ്റി വിശദമായി പഠിക്കും. ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റിയും പഠിക്കും. രണ്ടു വിഷയവും സമഗ്രമായി അപഗ്രഥിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക”- സോറൻ പറഞ്ഞു.
കേരളവും ബംഗാളും നേരത്തെ തന്നെ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹേമന്ദ് സോറനും നിലപാട് വ്യക്തമാക്കിയത്.
ഞായറാഴ്ചയാണ് ഹേമന്ദ് സോരൻ്റെ കീഴിലുള്ള മന്ത്രിസഭ അധികാരമേൽക്കുക. മഹാസഖ്യത്തിൻ്റെ നിയമസഭാ കക്ഷി നേതാവായി സോരനെ തെരഞ്ഞെടുത്ത കാര്യം ഗവർണറെ സന്ദർശിച്ച മഹാസഖ്യ നേതാക്കള് അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്ഗ്രസ്-ജെഎംഎം സഖ്യം ജയം നേടിയത്. ഹേമ്മന്ദ് സോരൻ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ സഖ്യ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here