പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷം; 14 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ നോട്ടിസ് അയച്ച് യുപി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് ഉത്തർ പ്രദേശ് സർക്കാരിന്റെ നോട്ടിസ്. 14.86 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഈടാക്കാൻ നോട്ടിസ് അയച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സർക്കാർ.
28 കുടുംബംഗൾക്കാണ് സർക്കാർ നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇതിൽ നിർധനരായ തുന്നൽ തൊഴിലാളികളും പെടും. ഭോട്ട് പൊലീസ് സ്റ്റേഷനിലെ ജീപ് (75,000 രൂപ), സബ് ഇൻസ്‌പെക്ടറുടെ മോട്ടോർ സൈക്കിൾ (65,000), കൊട്ട്വാലി പൊലീസ് സ്റ്റേഷനിലെ മോട്ടോർ സൈക്കിൾ (90,000), വയർലെസ് സെറ്റ്, ലൗഡ് സ്പീക്കർ, മൂന്ന് ഹെൽമെറ്റ്, മൂന്ന് ബോഡി പ്രൊട്ടക്ടറുകൾ എന്നിവ നശിപ്പിച്ചതിന് 14,86,500 രൂപയാണ് സംസ്ഥാനത്തിനുണ്ടായ നഷ്ടം. ഈ നഷ്ടമാണ് പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുന്നത്.
Read Also : പൗരത്വ നിയമ ഭേദഗതി; പ്രതിഷേധക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി യുപി സർക്കാർ
പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
2018 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് മുസാഫർനഗറിലെ പ്രതിഷേധക്കാരുടെ 50 കടകൾ നേരത്തെ സർക്കാർ സീൽ ചെയ്തിരുന്നു. നഗരത്തിലെ മീനാക്ഷി ചൗക്കിലെയും, കച്ചി സഡക്ക് പ്രദേശത്തെയും കടകൾക്കാണ് പൂട്ട് വീണിരിക്കുന്നത്.
കടകൾ സീൽ ചെയ്തതിന് പിന്നിലെ കാരണത്തെ കുറിച്ച് സ്ഥിരീകരണം വേണമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു.
Story Highlights Citizenship Amendment Act, Uttar Pradesh, Yogi Adtiyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here