വിളവെടുപ്പിന് പാകമായ നെല്ല് കൊയ്‌തെടുക്കാനാകാതെ കര്‍ഷകര്‍

വിളവെടുപ്പിന് പാകമായ നെല്ല് കൊയ്‌തെടുക്കാനാകാതെ ഒരു കൂട്ടം കര്‍ഷകര്‍. തൃശൂര്‍ ചെമ്പൂച്ചിറ പാടശേഖരത്തിലാണ് നെല്ല് കൊയ്യാന്‍ യന്ത്രമിറക്കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായത്. രണ്ടേക്കര്‍ സ്ഥലത്താണ് നെല്ല് വിളഞ്ഞുനില്‍ക്കുന്നത്. കൊയ്‌തെടുക്കാന്‍ സമയമായെങ്കിലും കൊയ്ത്ത് യന്ത്രം എത്തിക്കാനുണ്ടായിരുന്ന വഴികളെല്ലാം കെട്ടി അടയ്ക്കപ്പെട്ടു.
ഒരു വശം ചെമ്പൂച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കോമ്പൗണ്ട് മതിലാണ് തടസമെങ്കില്‍ പിന്നെയുണ്ടായിരുന്ന വഴി സ്വകാര്യ വ്യക്തി ഗേറ്റ് വച്ച് അടയ്ക്കുകയും കൃഷി ഭൂമി തരംമാറ്റുകയും ചെയ്തു. 1973 മുതല്‍ കൃഷി ഇറക്കിയിരുന്ന പാടശേഖരം ഇപ്പോള്‍ നന്നേ ചുരുങ്ങി. നിലം ഉഴുതെടുക്കാനോ, വിളവെടുത്ത് പുറത്തേക്ക് എത്തിക്കുവാനോ പോലും പറ്റാതായി.
വഴികെട്ടിയടച്ച വ്യക്തിയുടെ നിലപാടിനെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഊര്‍ജിത നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് കര്‍ഷകര്‍ വിളവെടുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here