തിരുവനന്തപുരം നഗരത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം നഗരത്തിലെ വാഹന പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നഗരത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാര്‍ത്ഥ്യമായി. നഗരസഭാ പരിസരത്ത് പുതുവര്‍ഷത്തില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനാകും.
അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മിച്ചത്. പൂര്‍ണമായും യന്ത്രവല്‍ക്കൃത സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം എന്നതാണ് മള്‍ട്ടിലെവല്‍ സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പ്രത്യേകത. കോയമ്പത്തൂരിലെ സീഗര്‍ കമ്പനിയായിരുന്നു നിര്‍മാണം.
ഓഗസ്റ്റിലാണ് നിര്‍മാണം ആരംഭിച്ചത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 216 കാര്‍, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നുണ്ട്. ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് നഗരസഭ കരാര്‍ നല്‍കിയിരിക്കുന്നത്.
11.74 കോടി രൂപയാണ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്.
മെഡിക്കല്‍ കോളജിലും തമ്പാനൂരിലും 252 കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണവും ആരംഭ ഘട്ടത്തിലാണ്. 22 കോടിരൂപ വീതമാണ് ഈ രണ്ട് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്. നാല് ആധുനിക പാര്‍ക്കിംഗ് സംവിധാനം വരുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പൂര്‍ണമായും വിരാമമിടാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here