രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സന്നിധാനത്ത് പുതിയ ഹെലിപാഡ് സേവനം തേടാനാകില്ലെന്ന് ദേവസ്വം ബോർഡ്
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി സന്നിധാനത്ത് പുതിയ ഹെലിപാഡ് അടക്കം മറ്റ് സാധ്യതകൾ തേടാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രിസഡന്റ് എൻ വാസു പറഞ്ഞു. സന്ദർശനത്തിന് ചുരുങ്ങിയ സമയം മാത്രമാണുള്ളത്. പാണ്ടിത്താവളത്തെ വാട്ടർ ടാങ്കിന് മുകൾവശം ആവശ്യമെങ്കിൽ ഹെലിപാഡ് ആയി ഉപയോഗിക്കാം. മാത്രമല്ല, സുരക്ഷ സംബന്ധിച്ചും, സന്ദർശനം സംബന്ധിച്ചും അന്തിമ തീരുമാനം രാഷ്ട്രപതി ഭവനിൽ അറിയിച്ചിതായും അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിഭവനാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുക രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സാന്നിധാനത്ത് പാണ്ടി താവളത്തിലെ വാട്ടർ ടാങ്കിനു മുകളിൽ നിലവിലുള്ള ഹെലിപാഡ് ഒരുക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് പരിശോധിക്കുന്നത്. പൊതുമരാമത്ത് എഞ്ചിനിയർമാരോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന കാര്യം ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കും. ഡിജിപി ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. എസ്പിജിയുടെ സുരക്ഷ ക്രമീകരണവും ശബരിമലയിൽ ഉണ്ടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here