ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി(45), ചിറ്റൂര്‍ തറക്കളം സി പ്രദീഷ്(33) എന്നിവരാണ് ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ വിനു രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണിക്കോട് കടമ്പിടിക്കു സമീപത്തായിരുന്നു സംഭവം. പരാതിക്കാരിയായ തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടില്‍ ജയന്റെ ഭാര്യ സിന്ധു സ്‌കൂട്ടറില്‍ കടമ്പിടിയിലെ വഴിയോര കച്ചവടം നടത്തുന്നിടത്ത് നിന്നും ഇളനീര്‍ കുടിക്കാനെത്തിയതായിരുന്നു. ഈ സമയം പ്രതികളും ആഢംഭര കാറില്‍ സ്ഥലത്തുണ്ടായിരുന്നു. ഇളനീരിന്റെ പൈസ കൊടുക്കാനായി സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി. പിന്നീട് നോക്കുമ്പോള്‍ സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന ബാഗ് കണ്ടില്ല.
ഈ സമയം പ്രതികള്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നതെന്ന് സിന്ധു പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന അര പവന്റെ ലോക്കറ്റ് ചിറ്റൂരിലെ തന്നെ സ്വര്‍ണ കടയില്‍ വിറ്റ് പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ബാഗിലുണ്ടായിരുന്നെന്നു പരാതിയില്‍ പറയുന്ന 10000 രൂപ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവ സമയത്ത് പൊലീസുകാര്‍ സാധാരണ വേഷത്തിലായിരുന്നു. വിവരമറിഞ്ഞ് ഡിവൈഎസ്പി സാജു പി എബ്രഹാം സ്ഥലത്തെത്തിയിരുന്നു
Story Highlights- policeman, arrested, theft of bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here