മരട് ഫ്‌ളാറ്റ് പൊളിക്കൽ; പ്രദേശവാസികളോട് വീടൊഴിയാൻ പറഞ്ഞിട്ടില്ല; വീടൊഴിയുന്നത് അവരുടെ ആശങ്ക കാരണം: സബ്കളക്ടർ

ആൽഫ ഫ്‌ളാറ്റ് പൊളിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സബ്കളക്ടർ സ്‌നേഹിൽകുമാർ. ഫ്‌ളാറ്റ് പൊളിക്കലിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സബ്കളക്ടർ അറിയിച്ചു.
സമയക്രമം മാറ്റിയത് സങ്കേതിക കാരണം കൊണ്ട് മാത്രമാണെന്നും പരിസരവാസികൾക്ക് ബോധവത്ക്കരണം നൽകുമെന്നും സ്‌നേഹിൽ കുമാർ അറിയിച്ചു. പ്രദേശവാസികൾ വീടൊഴിയുന്നത് അവരുടെ ആശങ്ക കാരണമാണെന്നും ഇപ്പോൾ വീടൊഴിയാൻ നിർദേശം നൽകിയിട്ടില്ലെന്നും സബ് കളക്ടർ കൂട്ടിച്ചേർത്തു.
മരട് ഫ്‌ളാറ്റ് പൊളിക്കൽ സമയക്രമത്തിൽ നേരത്തെ നേരിയ മാറ്റം കൊണ്ടുവന്നിരുന്നു. ആദ്യ രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് അഞ്ച് മിനിറ്റ് വ്യത്യസത്തിലായിരിക്കും. എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നത് 11 ന് രാവിലെ 11 മണിക്കാകും. അൽഫാ സെറീൻ പൊളിക്കുന്നത് 11.05 നായിരിക്കും. രണ്ടാമത്തെ ഫ്‌ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
പൊളിക്കുന്നവയിൽ ഏറ്റവും വലിയ ഫ്‌ളാറ്റാണ് ആൽഫാ സെറീൻ. രണ്ട് ടവറുകളുണ്ട് ഫ്‌ളാറ്റ് സമുച്ചയത്തിന്. പുറം ചുവരുകൾ നീക്കുന്ന ജോലികൾക്കിടെ പരിസരത്തെ 18 വീടുകൾക്ക് ഇതിനകം വിള്ളൽ വീണു. നഷ്ടപരിഹാര ബാധ്യത ഏറ്റവും കൂടുതൽ ഇവിടെയാണ്. 12 ന് രാവിലെ 11 മണിക്ക് ജയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർക്കും. 16 നിലകളും 125 അപാർട്ട്‌മെന്റുകളുമുള്ള വീതിയേറിയ കെട്ടിടമാണിത്.
Story Highlights- Maradu Case, Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here