പൗരത്വ നിയമ ഭേദഗതി; ഫലം കാണാതെ ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടി പാളി. സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പൗരത്വ നിയമത്തിനെതിരായ നിലപാടാണ് എല്ലാവരും പ്രകടിപ്പിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ അനുദിനം ശക്തിയാര്‍ജിക്കുന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി ജനസമ്പര്‍ക്ക, ഗൃഹസന്ദര്‍ശന പരിപാടിയുമായി രംഗത്തിറങ്ങിയത്. വീടുകള്‍ തോറും കയറിയിറങ്ങി ജനസമ്പര്‍ക്ക പരിപാടിക്കായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സംസ്ഥാനത്ത് എത്തിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നാണ് വിലയിരുത്തല്‍.
മന്ത്രി കൂടിക്കാഴ്ച നടത്തിയവരെല്ലാം നിയമത്തിലെ ആശങ്കയും അതൃപ്തിയും നേരിട്ടറിയിച്ചു. കേന്ദ്രമന്ത്രിതന്നെ നേരിട്ട് പിന്തുണ ഉറപ്പാക്കാന്‍ നടത്തിയ നീക്കം വിജയിച്ചില്ലെന്ന് മാത്രമല്ല. നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ് മന്ത്രിക്ക് മുന്‍പില്‍ ഉയര്‍ന്നത്.
സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, മുസ്‌ലിം അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി മന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രമുഖരെല്ലാം കേന്ദ്രതീരുമാനത്തിലെ അതൃപ്തി പരസ്യമായി അറിയിച്ചു. അക്രമ സമരങ്ങളും വ്യാജ പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ നിയമത്തിലെ ആശങ്കകള്‍ ദൂരീകരിക്കും വിധം ആളുകളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രിക്ക് ആയതുമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here