വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ പുനര്‍വിന്യസിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ പുനര്‍വിന്യസിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് തിരുവനന്തപുരത്തു നടക്കും. ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറും, സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാരും യോഗത്തില്‍ പങ്കെടുക്കും.
ഹൈക്കോടതി വിധിയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിനെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റുന്നത്. വിദ്യാര്‍ത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുന്നതിനോടാപ്പം അനിവാര്യത പത്രം റദ്ദാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ പുനര്‍വിന്യാസം എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറും, സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാരും എസ്ആര്‍മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും യോഗത്തില്‍ പങ്കെടുക്കും.
നിലവില്‍ 2016 -2017 ബാച്ചിലെ 61 വിദ്യാര്‍ത്ഥികളാണ് കോളജിലുള്ളത്. ഫീസ് ഘടന, വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാകും കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here