മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ സംസ്ഥാന സർക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നിർദേശം
മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം. പരിസ്ഥിതിയിൽ നാശം വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നിർദേശം നൽകി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കണമെന്നും, കൈയേറ്റത്തിനെതിരെ സ്വീകരിച്ച നടപടിയും തത്സ്ഥിതിയും വിശദീകരിച്ച് സംസ്ഥാന സർക്കാർ അടുത്ത സിറ്റിംഗിനു മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് ഹരിത ട്രിബ്യൂണലിന്റെ നിർദേശം.
പാരിസ്ഥിതിക സന്തുലനാവസ്ഥക്ക് ദോഷകരമായി നിർമാണം നടത്തിയവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ചെന്നൈ ബെഞ്ച് നിർദേശിക്കുന്നു. ഒപ്പം പ്രദേശത്തെ വായു – ജല മലിനീകരണ തോത് സംസ്ഥാന മലിനീകരണ അതോറിറ്റി നിരീക്ഷിക്കണമെന്നും ചെയ്യണമെന്നും ഉത്തരവിലുണ്ട്. സർക്കാരിനു പുറമേ വനം, പരിസ്ഥിതി, റവന്യൂ വകുപ്പുകളും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് മാർച്ച് 17 ന് ട്രിബ്യൂണൽ പരിഗണിക്കും. മൂന്നാറിലെ അവാസ്ഥ വ്യവസ്ഥയ്ക്ക് ഹാനികരമായിട്ടുള്ള അനധികൃത നിർമിതികൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭവന നിർമാണ ചെയർമാൻ കൂടിയായ പി പ്രസാദിന്റെ ഹർജി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here