കോതമംഗലം പള്ളിത്തർക്ക കേസ്; ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി

കോതമംഗലം പള്ളിത്തർക്ക കേസിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി. വിഷയത്തിൽ രണ്ട് കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. പള്ളിത്തർക്ക കേസിലെ വിധി നടപ്പാക്കാൻ എറണാകുളം ജില്ലാ കളക്ടർ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ രണ്ട് വിധികൾ നിലവിലുണ്ടെന്നും ഓർമിപ്പിച്ചു. ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ വിളിച്ചുവരുത്തേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇതിനിടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് ശ്രമമെന്ന് സർക്കാർ വ്യക്തമാക്കി. വിധി നടപ്പാക്കാൻ കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിക്കേണ്ടി വരും. ശബരിമല സീസണായതിനാൽ പൊലീസ് ഉദ്യോഗസ്ഥരെ അവിടെ നിയോഗിച്ചിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
അതേസമയം പുത്തൻകുരിശ് വെട്ടിത്തറ വലിയ പള്ളിയുടെ താക്കോൽ കോടതിയിൽ ഹാജരാക്കാൻ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. താക്കോൽ യാക്കോബായ വിഭാഗം നൽകിയില്ല എങ്കിൽ പൂട്ട് പൊളിച്ച് വേറെ താഴിട്ട് പൂട്ടി താക്കോൽ കോടതിയിൽ ഹാജരാക്കണം. വരുന്ന ചൊവ്വാഴ്ച സ്ഥിതിഗതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here