കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി യുവ സംരംഭക ചൈതന്യ ഉണ്ണി

കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പുതിയ പദ്ധതിയുമായി നർത്തകിയും സംരംഭകയായ ഡോ.ചൈതന്യ ഉണ്ണി. എംപവറിംഗ് വുമൺ എന്റർപ്രന്യൂർഷിപ്പ് (ഈവ്) എന്നാണ് പദ്ധതിയുടെ പേര്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ഇന്ന് രാവിലെ പദ്ധതിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് തുടക്കം കുറിച്ചു.
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഇറങ്ങിയതിന്റെ 130ാം വാർഷികത്തിലാണ് അതെഴുതിയ ഒ ചന്തു മേനോന്റെ പേരിലുള്ള ഫൗണ്ടേഷൻ ഈവ് എന്ന പേരിൽ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കമിടുന്നത്. ഫൗണ്ടേഷന് നേതൃത്വം നൽകുന്നത് ചൈതന്യ ഉണ്ണിയാണ്. തന്റെ മുതുമുത്തച്ഛന്റെ കലാസൃഷ്ടിക്ക് 130 വയസാകുമ്പോൾ അതിനോടനുബന്ധിച്ച് സ്ത്രീകൾക്ക് പ്രയോജനകരമായ എന്തെങ്കിലും ചെയ്യണമെന്നാണ് ആദ്യം തന്നെ ആലോചിച്ചതെന്ന് ഇവർ പറയുന്നു.
ഇന്ദുലേഖ വെറുമൊരു പ്രണയ കഥ മാത്രമായിരുന്നില്ലല്ലോ… അതിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രസക്തിയും വിശദമായുണ്ട്. വിദ്യാഭ്യാസത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണവും അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടതിന്റെ അവശ്യകതയും നോവലിൽ പ്രതിപാദിക്കുന്നു. ഈ സന്ദേശം ജനങ്ങളിലെത്തിക്കുവാൻ വേണ്ടിയാണ് ഈവെന്നും ചൈതന്യ.
രണ്ട് കൊല്ലം മുമ്പ് ഇവർ ഇന്ദുലേഖ നൃത്തരൂപത്തിൽ വേദിയിലെത്തിച്ചിരുന്നു. ഈവിൽ ആണ് ചൈതന്യ അടുത്തതായി ശ്രദ്ധ ചെലുത്താൻ പോകുന്നത്. കേരളത്തിലെ 14 ശതമാനം സ്ത്രീകൾക്ക് മാത്രമേ ഇപ്പോൾ ജോലിയുള്ളത്. ബാക്കിയുള്ളവരുടെ മാനവവിഭവശേഷി പുറത്ത് കൊണ്ടുവരണം. അതിനുള്ള തടസങ്ങളെന്തെല്ലാമാണ്? വീട്ടു ജോലിയാണോ അതോ ആത്മവിശ്വാസക്കുറവാണോ? സ്ത്രീകൾക്ക് അവരുടെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള തടസമെന്തെന്ന് കണ്ടെത്തി അതിനെ മറികടക്കാനും അവരുടെ സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കാനും ശക്തി പകരാനാണ് ഈവിലൂടെ ചൈതന്യയുടെ ശ്രമം.
women empowerment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here