‘രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി പൊളിച്ചെഴുതണം’; ഇറാഖിൽ ജനാധിപത്യ പ്രക്ഷോഭം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇറാഖിൽ ജനാധിപത്യ പ്രക്ഷോഭം പുനഃരാരംഭിച്ചു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി പൂർണമായും പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജ്യത്തെ പല നഗരങ്ങളിലും അണിനിരന്നു. ഇറാഖിന്റെ ആഭ്യന്തര വിഷയങ്ങളിലെ വിദേശ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇറാന്റെ ഉയർന്ന സൈനിക മേധാവി ഖാസിം സുലൈമാനി ഇറാഖിന്റെ മണ്ണിൽ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്കുശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. ഇറാഖിലെ വിവിധ നഗരങ്ങളിൽ നടന്ന മാർച്ചുകളിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇറാഖിന്റെ ആഭ്യന്തര വിഷയങ്ങളിലെ വിദേശ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും ഇറാനുമിടയിലുള്ള പ്രശ്നങ്ങൾ ഇറാഖിന്റെ മണ്ണിൽ തീർക്കുന്നതിനെ പ്രതിഷേധക്കാർ ശക്തമായി എതിർത്തു. ചിലയിടങ്ങളിൽ നിന്ന് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബസ്രയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ചിലരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ഇറാഖിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുന്നതിനായി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അദേൽ അബ്ദുൾ മെഹ്ദി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു രാജ്യത്ത് പ്രക്ഷോഭം നടന്നത്. ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം യുഎസ് സൈന്യം രാജ്യത്തുനിന്ന് പിൻവാങ്ങണമെന്ന് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇറാഖിന്റെ ആവശ്യം അമേരിക്ക തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here