തുല്യവേതനത്തിനായി ബിബിസിയെ കോടതി കയറ്റി വനിതാ മാധ്യമപ്രവർത്തക; കൂലിക്കുടിശ്ശികയായി നൽകാൻ കോടതി വിധിച്ചത് ആറരക്കോടി
തുല്യവേതനത്തിനു വേണ്ടിയുള്ള ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയിട്ട് ഏറെ നാളായില്ല. യുഎസ്എ വനിതാ ഫുട്ബോൾ ടീം താരം മേഗൻ റപ്പീനോ ആണ് ഏറ്റവും അവസാനമായി തുല്യവേതനത്തിനു വേണ്ടി ശബ്ദിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം വനിതാ-പുരുഷ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് പ്രഖ്യാപിച്ചത് ഈ വിഷയത്തിലെ വിപ്ലവകരമായ തീരുമാനമായി. ഇപ്പോഴിതാ തുല്യവേതനത്തിനു വേണ്ടി ബിബിസിയോട് പോരടിച്ച് ഒരു വനിതാ മധ്യമപ്രവർത്തക വിജയിച്ചിരിക്കുകയാണ്.
ബിബിസിയിലെ ജേണലിസ്റ്റായ സമീറ അഹ്മദാണ് ചാനലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. താൻ അവതരിപ്പിക്കുന്ന ‘ന്യൂസ് വാച്ച്’ എന്ന പരിപാടിക്ക് ചാനൽ നൽകുന്നത് 465 പൗണ്ടും സമാന പരിപാടിയായ ‘പോയിൻ്റ്സ് ഓഫ് വ്യൂ’ അവതരിപ്പിക്കുന്ന ജെറമി വൈനു നൽകുന്നത് 3,000 പൗണ്ടുമാണെന്നും അത് ലിംഗവിവേചനമാണെന്നും സമീറ വാദിച്ചു. സമീറയുടെ വാദത്തെ ഖണ്ഡിക്കാൻ ബിബിസിക്ക് സാധിച്ചില്ല. ശമ്പളക്കുടിശ്ശികയായി സമീറക്ക് 700,000 യൂറോ (ഏതാണ്ട് ആറരക്കോടി ഇന്ത്യൻ രൂപ) നൽകണമെന്ന് കോടതി വിധിച്ചു.
സമീറക്ക് ഒരു ഇന്ത്യൻ ബന്ധമുണ്ട്. ഇന്ത്യൻ വംശജയാണ് സമീറ. അത്തർ, ലളിത ദമ്പതികളുടെ മകളാണ് ഈ 51കാരി. സമീറയുടെ മാതാവ് ലളിത ഒരു എഴുത്തുകാരിയും അവതാരകയുമൊക്കെയായിരുന്നു.
Story Highlights: Equal Pay, BBC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here